A S 8 മാർക്കിടാൻ പാടില്ലാത്ത മത്സരങ്ങൾ

എല്ലാ മത്സരങ്ങളും മാർക്കിട്ടു നടത്താം എന്നോ മാർക്കിട്ടാണു നടത്തേണ്ടത് എന്നോ മാർക്കിട്ടു നടത്തിയാൽ വമ്പിച്ച പുരോഗമനം ആകും എന്നോ ആരെങ്കിലും ധരിച്ചു വച്ചിട്ടുണ്ടെങ്കിൽ ആ ധാരണ തികച്ചും തെറ്റാണ്‌. ചില മത്സരങ്ങൾ മാർക്കിടാതെയാണു നടത്തേണ്ടത്. മാർക്കിട്ടു നടത്തിയാൽ അവയുടെ സകല ഗുണങ്ങളും നശിച്ചു നാമാവശേഷം ആവുകയും മത്സരം ശുദ്ധ ചവറായി മാറുകയും ചെയ്യും. അത്തരം മത്സരങ്ങൾ ലോകത്തു ഡസൻ കണക്കിനുണ്ട്. ഫുട്ബാൾ, ക്രിക്കറ്റ്, ചെസ്സ്, ഓട്ടം, ചാട്ടം, ഏറ് ഇങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത മത്സരങ്ങൾ ഈ വിഭാഗത്തിൽ ഉണ്ട്.

എന്താണ് ഇത്തരം മത്സരങ്ങളുടെ പ്രത്ത്യേകത? ഇവയിൽ ഓരോന്നിലും വ്യക്തമായ ഒരു ലക്ഷ്യം മുൻകൂട്ടി നിശ്ചയിച്ചിരിക്കും. ആ ലക്ഷ്യം നേടിയോ ഇല്ലയോ എന്നതു മാത്രമാണു പ്രസക്തമായ കാര്യം. മറ്റൊരു നേട്ടത്തിനും യാതൊരു പ്രസക്തിയും ഇല്ല. പ്രസക്തമായ നേട്ടം നേടിയോ ഇല്ലയോ എന്ന ചോദ്യത്തിനു yes / no എന്ന മട്ടിൽ വ്യക്തവും സംശയാതീതവും ആയ മട്ടിൽ ഉത്തരം നല്കാൻ ഉതകുന്ന നിയമങ്ങളും സംവിധാനങ്ങളും ഏർപ്പെടുത്തിയിരിക്കും. മത്സരം നിയന്ത്രിക്കുന്നവരുടെ കടമ മത്സരാർത്ഥികൾ നിയമം തെറ്റിക്കാതെ നോക്കുകയും ലക്ഷ്യം നേടിയ കാര്യം വ്യക്തമായി രേഖപ്പെടുത്തി വയ്ക്കുകയും ചെയ്യുക മാത്രമാണ്. അവർ മാർക്കിടേണ്ട യാതൊരാവശ്യവും ഇല്ല.

ഫുട്ബാൾ മത്സരത്തിൽ ഗോളടിക്കുക എന്നതാണു പ്രസക്തമായ ലക്ഷ്യം. അതു മാത്രം നോക്കിയാണു വിജയികളെ നിശ്ചയിക്കേണ്ടത്. കാണികളെ ആഹ്ലാദിപ്പിച്ചതും അവരുടെ കയ്യടി നേടിയതും ഒന്നും ഒട്ടും പ്രസക്തമല്ല. അത്തരം കാര്യങ്ങൾ നോക്കി റഫറിമാർ മാർക്കിടേണ്ട ആവശ്യമേ ഇല്ല.

പണവും പ്രതാപവും സ്വാധീനശക്തിയും ഒക്കെയുള്ള കുറേ ഫുട്ബാൾ പണ്ഡിതന്മാർ കയറി വന്നു ” ഞങ്ങൾക്കു പതിനായിരക്കണക്കിന് ആസ്വാദകരുണ്ട്. അവരെ സന്തോഷിപ്പിക്കേണ്ടതു ഞങ്ങൾ കടമയായി സ്വീകരിക്കുന്നു. ഇനി മേലിൽ ഓരോ കളിക്കാരനും അവതരിപ്പിക്കുന്ന കളിയുടെ മൂല്യവും ആസ്വാദ്യതയും ഒക്കെ അളന്നു ഞങ്ങൾ മാർക്കിടും. മാർക്ക്‌ കൂടിയവരെ ജയിപ്പിക്കും.” എന്നു പ്രഖ്യാപിച്ചാൽ എന്തു സംഭവിക്കും? അവരുടെ പ്രഖ്യാപനത്തിന്റെ പൊള്ളത്തരം കളിക്കാർ പെട്ടെന്നു തിരിച്ചറിയുകയും അവരുടെ പരിഷ്കാരത്തെ ചവറ്റുകുട്ടയിൽ എറിയുകയും ചെയ്യും. അവരുടെ സിദ്ധാന്തം അംഗീകരിച്ചാൽ ഫുട്ബാൾ മത്സരം തകർന്നു തരിപ്പണമാകും. ഗോളടിക്കാത്തവർക്കു മാർക്കു കൂടുതൽ കിട്ടും. അതോടെ വഴക്കും വക്കാണവും ഒക്കെ ഉണ്ടാകും. മത്സരങ്ങൾ അലങ്കോലമാകും.

ഫുട്ബാൾ, ക്രിക്കറ്റ്, ചെസ്സ് മുതലായ മത്സരങ്ങളിൽ ആരും ഇത്തരം മൂഢസിദ്ധാന്തങ്ങൾ എഴുന്നള്ളിക്കുകയില്ല. ലോകം മുഴുവൻ പ്രചാരമുള്ള മത്സരങ്ങളാണ്. അതിനാൽ ഏതെങ്കിലും ഒരു മഠയൻ ഇത്തരം ഒരു മൂഢസിദ്ധാന്തം എഴുന്നള്ളിച്ചാലും അതിനെ എതിർത്തു തോൽപ്പിക്കാൻ ബുദ്ധിയുള്ളവർ വേണ്ടത്ര മുന്നോട്ടു വരും. അതിനാൽ ഈ മത്സരങ്ങളിൽ ഒന്നിലും തന്നെ തൽപരകക്ഷികളുടെ കടന്നാക്രമണം എന്ന അപകടസാദ്ധ്യത തീരെയില്ല.

ഇനി നമുക്ക് അക്ഷരശ്ലോകത്തിൻ്റെ കാര്യം പരിശോധിക്കാം. അക്ഷരശ്ലോകവും മേല്പറഞ്ഞ കൂട്ടത്തിൽ പെടുന്ന ഒരു മത്സരം തന്നെയാണ്. ചതുരംഗത്തിലെ പ്രഖ്യാപിതലക്ഷ്യം സ്വയം അടിയറവു പറയാതെ എതിരാളിയെ അടിയറവു പറയിക്കുക എന്നതാണല്ലോ. അതുപോലെ അക്ഷരശ്ലോകത്തിലെ പ്രഖ്യാപിതലക്ഷ്യം സ്വയം അച്ചുമൂളാതെ എതിരാളികൾ മുഴുവൻ അച്ചുമൂളുന്നതു വരെ പിടിച്ചു നിൽക്കുക എന്നതാണ്. സാഹിത്യമൂല്യത്തിലെ ഏറ്റക്കുറച്ചിൽ, സ്വരമാധുര്യം, പാട്ടു മുതലായവയൊന്നും അക്ഷരശ്ലോകത്തിൽ പ്രസക്തമേയല്ല. ശ്രോതാക്കളെ ആഹ്ളാദിപ്പിക്കുക, അവരുടെ പ്രശംസ നേടുക ഇതൊന്നും അക്ഷരശ്ലോകത്തിന്റെ ലക്ഷ്യമല്ല. അത്തരം നേട്ടങ്ങൾ അളന്നു മാർക്കിടേണ്ട ആവശ്യവുമില്ല. 1955 വരെ നമ്മുടെ പൂർവ്വികന്മാർ അക്ഷരശ്ലോകമത്സരങ്ങൾ നടത്തിയിരുന്നതു മാർക്കിടാതെ ആയിരുന്നു. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ, കേരളവർമ്മ വലിയ കോയിത്തമ്പുരാൻ മുതലായവർ അക്ഷരശ്ലോകമത്സരങ്ങളിൽ ജയിച്ചിരുന്നത് ഇപ്പോൾ ചില പെൺകുട്ടികൾ ജയിക്കുന്നതു പോലെ മാർക്കു നേടി ആയിരുന്നില്ല.

കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും അക്ഷരശ്ലോകരംഗത്തേക്കു പൊങ്ങച്ചക്കാരായ ചില ഉന്നതന്മാർ ഇടിച്ചുകയറി വരികയും അക്ഷരശ്ലോകമത്സരങ്ങൾ മാർക്കിട്ടാണു നടത്തേണ്ടതെന്ന് ഉദ്‌ഘോഷിക്കുകയും ചെയ്തു. വളരെ ചെറിയ ഒരു ന്യൂനപക്ഷം മാത്രമേ അവരെ എതിർത്തുള്ളൂ. പണവും പ്രതാപവും സ്വാധീനശക്തിയും ഒക്കെയുള്ള പൊങ്ങച്ചക്കാരായ ഉന്നതന്മാർ “സാഹിത്യമൂല്യം”, “സാഹിത്യമൂല്യം” എന്നു വിളിച്ചുകൂവിക്കൊണ്ടു വന്ന് എന്തു പരിഷ്‌കാരം ഉണ്ടാക്കിയാലും അക്ഷരശ്ലോകക്കാർ അതിന് എറാൻ മൂളി നിൽക്കുകയും അവരുടെ പരിഷ്കാരത്തിന് ഓശാന പാടുകയും ആയിരിക്കും ചെയ്യുക എന്നു കാലം തെളിയിച്ചു. അങ്ങനെ ചെയ്താൽ സമൂഹത്തിൽ തങ്ങളുടെ വിലയും നിലയും മെച്ചപ്പെടും എന്ന് അവർ വിശ്വസിക്കുന്നു. മറിച്ചായാൽ തങ്ങളുടെ ഇമേജ് മോശമാകുമെന്നു ഭയപ്പെടുകയും ചെയ്യുന്നു. ഈ പൊങ്ങച്ചമാണ് അക്ഷരശ്ലോകക്കാരെ വഴി തെറ്റിക്കുകയും കൂടുതൽ കൂടുതൽ പരിഹാസ്യരാക്കുകയും ചെയ്യുന്നത്.

അക്ഷരശ്ലോകം മാർക്കിട്ടു നടത്തിയാൽ മൂല്യവും ആസ്വാദ്യതയും വർദ്ധിക്കുമെന്നും ധാരാളം ആസ്വാദകരെ കിട്ടുമെന്നും ഒക്കെയാണ് ഉന്നതന്മാർ അവകാശപ്പെടുന്നത്. യഥാർത്ഥത്തിൽ ഒരാസ്വാദകനെപ്പോലും കൂടുതൽ കിട്ടുകയില്ല. ഉള്ള ശ്ലോകപ്രേമികൾ കൂടി ഗുഡ്ബൈ പറഞ്ഞു പോവുകയേ ഉള്ളൂ. പക്ഷേ പൊങ്ങച്ചക്കാർക്ക് അതൊന്നും മനസ്സിലാവുകയില്ല. അക്ഷരശ്ലോകം മാർക്കിട്ടാണു നടത്തേണ്ടതെന്നും അല്ലെങ്കിൽ നൽക്കാലിശ്ലോകങ്ങൾ ചൊല്ലുന്നവർ ജയിക്കുമെന്നും ഒക്കെ ഘോരഘോരം വാദിച്ച് അവർ എല്ലാവരെയും വഴിതെറ്റിക്കും. അവരെ പിന്തുണയ്ക്കാനും സംരക്ഷിക്കാനും വേറെ കുറേ പൊങ്ങച്ചക്കാരെ കിട്ടുകയും ചെയ്യും. മാർക്കിടാൻ പാടില്ലാത്ത മറ്റൊരു മത്സരത്തിനും ഇല്ലാത്ത ഒരു ദുരവസ്ഥയാണ് അക്ഷരശ്ലോകത്തിനുള്ളത്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s