നിരക്ഷരകുക്ഷിയായ ഹൈദരാലി മൈസൂര്‍ രാജാവിന്‍റെ സൈന്യത്തിലെ ഒരു സാധാരണ ഭടന്‍ ആയിരുന്നു. ശത്രുരാജ്യങ്ങളെ ആക്രമിക്കുമ്പോള്‍ അവിടെയുള്ള ധനികഗൃഹങ്ങള്‍ കൊള്ളയടിക്കാന്‍ ആലി പ്രത്യേക താല്‍പര്യം കാണിച്ചിരുന്നു. ഇങ്ങനെ ധാരാളം സ്വര്‍ണ്ണവും പണവും അയാള്‍ കൈവശപ്പെടുത്തി. പക്ഷേ അതൊന്നും രാജാവിനു കൊടുത്തില്ല. ഈ വിവരം രാജാവിനെ ആരും അറിയിച്ചുമില്ല. എന്തും ചെയ്യാന്‍ മടിക്കാത്ത ആലിയെ എല്ലാവര്‍ക്കും ഭയമായിരുന്നു. ഇങ്ങനെ നേടിയ ഭാരിച്ച സമ്പത്ത് ആലി അതിസമര്‍ത്ഥമായി ഉപയോഗിച്ചു. ഉദാരമായി ദാനം ചെയ്ത് ആജ്ഞാനുവര്‍ത്തികളെ നേടുക, കോഴ കൊടുത്തു നേട്ടങ്ങള്‍ ഉണ്ടാക്കുക. ഇതൊക്കെ ആയിരുന്നു ധനവിനിയോഗരീതി. ശത്രുസൈന്യത്തിലെ കമാന്‍ഡര്‍മാര്‍ക്കു കോഴ കൊടുത്തു യുദ്ധവിജയം വിലയ്ക്കു വാങ്ങാന്‍ പോലും ആലി മടിച്ചിരുന്നില്ല. കള്ളക്കഥകള്‍ മെനയുക, കള്ളറിക്കാര്‍ഡു ചമയ്ക്കുക ഇതിലെല്ലാം ആലി വിദഗ്ദ്ധന്‍ ആയിരുന്നു.
രാജാവിന്‍റെ മുമ്പില്‍ നല്ല പിള്ള ചമഞ്ഞിരുന്ന ആലിക്കു വച്ചടി വച്ചടി കയറ്റമായിരുന്നു. താമസിയാതെ അയാള്‍ സര്‍വ്വസൈന്യാധിപപദവിയില്‍ എത്തി. രാജകൊട്ടാരത്തിലെ ജോലിക്കാരെ നിയമിക്കാനുള്ള അധികാരം ആലിക്കായിരുന്നു. ആലി തന്‍റെ ശിങ്കിടികളെക്കൊണ്ടു കൊട്ടാരം നിറച്ചു. രാജാവിനു സത്യാവസ്ഥ മനസ്സിലായപ്പോഴേക്കു വളരെ താമസിച്ചുപോയിരുന്നു. രാജാവു സ്വന്തം കൊട്ടാരത്തില്‍ ഒരു തടവുപുള്ളിയെപ്പോലെ ആയി. ആലി തയ്യാറാക്കുന്ന ഉത്തരവുകളില്‍ ഒപ്പിടുന്നതു മാത്രമായി രാജാവിന്‍റെ ജോലി.
ആലി മൈസൂറിലെ നികുതി വര്‍ദ്ധിപ്പിച്ചതിനു പുറമേ അയല്‍രാജ്യങ്ങളില്‍ നിന്നു ഭീമമായ തുകകള്‍ കപ്പമായി ചോദിച്ചു വാങ്ങാനും തുടങ്ങി. വിസമ്മതിച്ചാല്‍ രാജ്യം കൊള്ളയടിച്ചു സര്‍വ്വസ്വവും അപഹരിക്കും. പുരുഷന്മാരെ ക്രൂരമായി ഉപദ്രവിച്ചു കൊല്ലുകയും സ്ത്രീകളെ ബലാല്‍സംഗം ചെയ്യുകയും ചെയ്യും. കവലച്ചട്ടമ്പിമാരുടെ ഗുണ്ടാപ്പിരിവിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഈ കപ്പം വാങ്ങല്‍. ഒരിക്കല്‍ സാമൂതിരിയുടെ മേല്‍ ഭീമമായ കപ്പം ചുമത്തി. കൊടുത്തില്ലെങ്കില്‍ ഇന്നയിന്ന കാര്യങ്ങള്‍ ചെയ്യുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. ആലിയെ എതിര്‍ക്കാനുള്ള സൈന്യബലം സാമൂതിരിക്ക് ഉണ്ടായിരുന്നില്ല. കപ്പം കൊടുത്തു സാമന്തനായിജീവിക്കാന്‍ അഭിമാനം അനുവദിച്ചതുമില്ല. ഈ വിഷമസന്ധിയില്‍ സാമൂതിരി സ്വന്തം കൊട്ടാരം തീ വച്ചു നശിപ്പിച്ചിട്ട് ആത്മഹത്യ ചെയ്യുകയാണുണ്ടായത്.
ഹൈദരാലി ഈ വിക്രിയകള്‍ എല്ലാം കാണിച്ചപ്പോള്‍ മൈസൂറിലെ ജനങ്ങള്‍ എന്താണു ചെയ്തത്? അതുവരെ തങ്ങളെ മാന്യമായും നീതിയുക്തമായും സംരക്ഷിച്ച രാജാവിനു വേണ്ടി അവര്‍ എന്തെങ്കിലും ചെയ്തോ? ഇല്ല. ആലിയുടെ ആജ്ഞാനുവര്‍ത്തികളായി അടങ്ങിയൊതുങ്ങി കഴിഞ്ഞുകൂടുന്നതാണു രാജാവിനു വേണ്ടി പോരാടുന്നതിനെക്കാള്‍ സുരക്ഷിതം എന്ന് അവര്‍ കരുതി. ആലിയുടെ കൊള്ളരുതായ്മകള്‍ എല്ലാം അവര്‍ കണ്ടില്ലെന്നു നടിച്ചു.
നല്ലവനായ ഒരു ദുര്‍ബ്ബലനും ദുഷ്ടനായ ഒരു പ്രബലനും തമ്മില്‍ തര്‍ക്കമുണ്ടായാല്‍ പൊതുജനങ്ങള്‍ ദുഷ്ടന്‍റെ പക്ഷത്തേ നില്‍ക്കൂ എന്ന നഗ്നസത്യമാണു ചരിത്രം നമ്മെ പഠിപ്പിക്കുന്നത്.
അക്ഷരശ്ലോകസാമ്രാജ്യത്തിലും ഇതുപോലെ ചില ഹൈദരാലിമാര്‍ അധികാരം പിടിച്ചടക്കി ഗംഭീരമായി ഭരിച്ചു തകര്‍ക്കാറുണ്ട്. നീതി, നിയമം, സാമാന്യമര്യാദ ഇതൊന്നും അവര്‍ക്കു ബാധകമല്ല. അവര്‍ എന്തു പറഞ്ഞാലും അതെല്ലാം മറ്റുള്ളവര്‍ അംഗീകരിച്ചുകൊള്ളണം. അക്ഷരശ്ലോകത്തിന്‍റെ അടിസ്ഥാനതത്വങ്ങള്‍ വരെ ലംഘിച്ചാലും തങ്ങളുടെ ഇഷ്ടക്കാരെ ജയിപ്പിക്കണം എന്ന ഒറ്റ ചിന്തയേ അവര്‍ക്കുള്ളൂ. തങ്ങളുടെ ശിങ്കിടികളും കണ്ണിലുണ്ണികളും തുരുതുരെ അച്ചുമൂളിയാലും തപ്പിത്തടഞ്ഞു സഭയില്‍ പരിഹാസ്യരായാലും ശ്ലോകങ്ങള്‍ പാടേ തെറ്റിച്ചു ചൊല്ലി തങ്ങളുടെ വൈജ്ഞാനികപാപ്പരത്തം വെളിപ്പെടുത്തിയാലും അതെല്ലാം അവഗണിച്ചുകൊണ്ട് അവരെത്തന്നെ ജയിപ്പിക്കും. യഥാര്‍ത്ഥ വിദഗ്ദ്ധന്മാര്‍ പടിക്കു പുറത്താവുകയും ചെയ്യും.
ഈ അധികാരപ്രമത്തന്മാരെ എതിര്‍ക്കുന്നതിനെക്കാള്‍ സുരക്ഷിതം അവരുടെ മുമ്പില്‍ എറാന്‍ മൂളി നില്‍ക്കുന്നതാണെന്നു ബഹുഭൂരിപക്ഷം അക്ഷരശ്ലോകക്കാരും കരുതുന്നു.
ഹൈദരാലിമാരെ തക്ക സമയത്തു തിരിച്ചറിഞ്ഞു നിയന്ത്രിച്ചില്ലെങ്കില്‍ ഭീമമായ നഷ്ടമുണ്ടാകും.