പാട്ടുകാര്‍ക്കു മൂന്നു വഴികള്‍

നിങ്ങള്‍ യേശുദാസിനെപ്പോലെ വളരെ മികച്ച ഒരു പാട്ടുകാരന്‍ ആണെങ്കില്‍ നിങ്ങളുടെ മുമ്പില്‍ ഏറ്റവും നല്ല ഒരു വഴി തുറന്നു കിടക്കുന്നുണ്ട്. നേരേ കോടമ്പാക്കത്തേക്കു വണ്ടി കയറുക. അവിടെ ചെന്നാല്‍ നിങ്ങള്‍ക്കു സിനിമയില്‍ പിന്നണിഗായകനായി ധാരാളം പണവും പ്രശസ്തിയും നേടാം. അത്രത്തോളം മികവ് ഇല്ലെങ്കില്‍ മറ്റൊരു വഴിയുണ്ട്. കേരളത്തില്‍ത്തന്നെയുള്ള ഏതെങ്കിലും ഗാനമേള ട്രൂപ്പില്‍ ചേരാം. മോശമല്ലാത്ത വരുമാനം ഉറപ്പാണ്‌. സംഗീതവൈദഗ്ദ്ധ്യം ഇനിയും കുറവാണെങ്കില്‍ നിങ്ങള്‍ക്ക് അക്ഷരശ്ലോകരംഗത്തേക്കു കടന്നു ചെല്ലാം. അനുഷ്ടുപ്പ് അല്ലാത്തതും സാഹിത്യമൂല്യം ഉള്ളതും ആയ ഏതാനും ശ്ലോകങ്ങള്‍ മനഃപാഠമാക്കിയാല്‍ മതി. കിട്ടിയ അക്ഷരങ്ങളില്‍ പലതിലും ശ്ലോകം ചൊല്ലാതിരുന്നാലും യാതൊരു കുഴപ്പവും ഇല്ല. അറിയാവുന്ന ശ്ലോകങ്ങള്‍ ഭംഗിയായി ചൊല്ലി ശ്രോതാക്കളുടെ കയ്യടി നേടുകയാണു വേണ്ടത്. ശ്രോതാക്കളെ ആഹ്ലാദിപ്പിക്കല്‍ ആണല്ലോ അക്ഷരശ്ലോകത്തിന്‍റെ പരമമായ ലക്‌ഷ്യം. നിങ്ങളെ അക്ഷരശ്ലോകവിദഗ്ദ്ധനും പ്രഗല്ഭനും പ്രതിഭാശാലിയും ആയി അംഗീകരിക്കാന്‍ തയ്യാറുള്ള ആസ്വാദകവരേണ്യന്‍മാരും സര്‍വ്വജ്ഞന്‍മാരും എല്ലായിടത്തും വേണ്ടത്രയുള്ള കാലഘട്ടമാണിത്. അതായത് അക്ഷരശ്ലോകത്തിന്റെ സുവര്‍ണ്ണയുഗം.

കഥാപ്രസംഗക്കാര്‍ ആകാന്‍ എല്ലാവര്‍ക്കും കഴിയുമോ?

ഒരു കഥാപ്രസംഗക്കാരന്‍ ആകാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും അതിനു കഴിയുമോ? ഇല്ല. അതിനു ജന്മസിദ്ധമായ ചില കഴിവുകള്‍ കൂടിയേ തീരൂ. ശബ്ദമേന്മ, സംഗീതവാസന, ആശയവിനിമയസാമര്‍ത്ഥ്യം, ഭാഷാസ്വാധീനം മുതലായ ധാരാളം യോഗ്യതകള്‍ ഒത്തിണങ്ങി വന്നാലേ ഒരു നല്ല കഥാപ്രസംഗക്കാരന്‍ ആകാന്‍ കഴിയുകയുള്ളൂ. പക്ഷേ ഇതൊന്നും ഇല്ലാത്തവര്‍ക്കും അക്ഷരശ്ലോകക്കാര്‍ ആകാം. 1955 വരെ അക്ഷരശ്ലോകം അങ്ങനെ ആയിരുന്നു.
പക്ഷേ 1955 ല്‍ തൃശ്ശൂരിലെ ചില അക്ഷരശ്ലോകസര്‍വ്വജ്ഞന്‍മാര്‍ അക്ഷരശ്ലോകം പരിഷ്കരിച്ചതോടെ കാര്യങ്ങള്‍ ആകെ തകിടം മറിഞ്ഞു. കഥാപ്രസംഗത്തിനു വേണ്ട എല്ലാ യോഗ്യതകളും ഉള്ളവര്‍ക്കേ അക്ഷരശ്ലോകം ചൊല്ലാനും പറ്റൂ എന്ന അവസ്ഥ സംജാതമായി. ശബ്ദമേന്മ സംഗീതഗന്ധം മുതലായവ ഇല്ലാത്തവരെ അവര്‍ നിഷ്കരുണം എലിമിനേറ്റു ചെയ്യാന്‍ തുടങ്ങി. അക്ഷരശ്ലോകം ചില ഗര്‍ഭശ്രീമാന്‍മാരുടെ കുത്തകയായി മാറി.
യുവജനോത്സവങ്ങളിലെ അക്ഷരശ്ലോകമത്സരങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. കഥാപ്രസംഗം ലളിതഗാനം ഇതിലൊക്കെ സമ്മാനം വാങ്ങുന്ന കുട്ടികള്‍ തന്നെ ആയിരിക്കും അക്ഷരശ്ലോകത്തിലും സമ്മാനം വാങ്ങുന്നത്.
തങ്ങള്‍ അക്ഷരശ്ലോകത്തെ ആസ്വാദ്യമാക്കി എന്നു സര്‍വ്വജ്ഞന്‍മാര്‍ വീമ്പിളക്കുന്നു. നമുക്ക് അവരോടു സഹതപിക്കാം. അല്ലാതെ എന്തു ചെയ്യാന്‍? അവരെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കുന്നത്‌ അസാദ്ധ്യമാണ്. അജ്ഞഃ സുഖമാരാദ്ധ്യഃ സുഖതരമാരാദ്ധ്യതേ വിശേഷജ്ഞഃ ജ്ഞാനലവദുര്‍വിദഗ്ദ്ധം ബ്രഹ്മാപി നരം ന രഞ്ജയതി എന്നാണല്ലോ പ്രമാണം.
യഥാര്‍ത്ഥത്തില്‍ അക്ഷരശ്ലോകം ജന്മസിദ്ധമായ യാതൊരു കഴിവുകളും വേണ്ടാത്ത സമത്വസുന്ദരമായ ഒരു സാഹിത്യവിനോദമാണ്‌. പാറയില്‍ ചിരട്ട ഇട്ട് ഉരച്ചതു പോലെ ശബ്ദം ഉള്ളവര്‍ക്കും സംഗീതത്തിന്റെ ഏബീസീ പോലും അറിഞ്ഞുകൂടാത്തവര്‍ക്കും അക്ഷരശ്ലോകം ചൊല്ലാം. അതിന് ആരുടെയും ഔദാര്യം വേണ്ട. ശ്ലോകങ്ങള്‍ പഠിക്കാനും ചൊല്ലാനും താല്‍പര്യം ഉള്ളവരുടെ ജന്മാവകാശമാണ് അക്ഷരശ്ലോകം. അതു നിഷേധിക്കുന്നതു ധിക്കാരവും ധാര്‍ഷ്ട്യവും മാത്രമല്ല തികഞ്ഞ വിവരക്കേടും ആണ്.

മൂല്യത്തിന്‍റെ സുവിശേഷം

അക്ഷരശ്ലോകം ചൊല്ലുന്നവര്‍ മൂല്യം കൂടിയവര്‍ എന്നും മൂല്യം കുറഞ്ഞവര്‍ എന്നും രണ്ടു വിഭാഗത്തില്‍ പെടും എന്നു തൃശ്ശൂരിലെ ചില സര്‍വ്വജ്ഞന്മാര്‍ 1955 ല്‍ മഹത്തായ ഒരു കണ്ടുപിടിത്തം നടത്തുകയുണ്ടായി. നെല്ലും പതിരും വേര്‍തിരിക്കുന്നതു പോലെ അവരെ വേര്‍തിരിക്കാനുള്ള അതിവിശിഷ്ടമായ ഒരു നൂതനപദ്ധതിയും അവര്‍ ആവിഷ്കരിച്ചു. കവിത്വമോ വൃത്തബോധാമോ ഒന്നും ഇല്ലെങ്കിലും ആലാപനമേന്മയിലൂടെ ശ്രോതാക്കളുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ കഴിവുള്ള ഒരു കഥാപ്രസംഗക്കാരനോ പാഠകക്കാരനോ ഏതാനും കാളിദാസശ്ലോകങ്ങള്‍ കാണാപ്പാഠം പഠിച്ചുകൊണ്ടു വന്നു ചൊല്ലിയാല്‍ അയാള്‍ നിശ്ചയമായും മൂല്യം കൂടിയവരുടെ കൂട്ടത്തില്‍ പെടും. പക്ഷേ കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാനെപ്പോലെയുള്ള ഒരു നിമിഷകവി കിട്ടുന്ന അക്ഷരങ്ങള്‍ക്കെല്ലാം അനുയോജ്യമായി അപ്പപ്പോള്‍ ശ്ലോകങ്ങള്‍ ഉണ്ടാക്കിച്ചൊല്ലിയാല്‍ അയാള്‍ മൂല്യം കുറഞ്ഞവരുടെ കൂട്ടത്തിലേ പെടുകയുള്ളൂ. മൂല്യത്തിന്‍റെ ആധാരശില എന്നു പറയപ്പെടുന്ന സാഹിത്യമൂല്യം ആണ് ഇവിടെ വില്ലനാകുന്നത്. മൂല്യത്തിന്‍റെ ആധാരമായി വേറെ രണ്ടു കാര്യങ്ങള്‍ കൂടി ഉണ്ട്. ഒന്നു ശബ്ദമേന്മ. രണ്ടു സംഗീതഗന്ധം. ഇതെല്ലാം ഒത്തിണങ്ങിയ ഭാഗ്യവാന്‍മാരാണ് മൂല്യം കൂടിയവര്‍. മൂല്യം കൂടിയവരെ മാത്രമേ സര്‍വ്വജ്ഞന്മാര്‍ ശ്ലോകം ചൊല്ലാന്‍ അനുവദിക്കുകയുള്ളൂ. അല്ലാത്തവരെ എലിമിനേറ്റു ചെയ്യും. കിട്ടിയ അക്ഷരങ്ങളില്‍ പലതിലും ശ്ലോകം ചൊല്ലാതെ ഇരുന്നാലും കുഴപ്പമില്ല. മൂല്യം ഉണ്ടെങ്കില്‍ ജയിക്കാം.
കൂടുതല്‍ ശ്ലോകങ്ങള്‍ അറിയാവുന്നവരെ കുറച്ചു ശ്ലോകങ്ങള്‍ അറിയാവുന്നവര്‍ക്കു നിഷ്പ്രയാസം തോല്‍പ്പിക്കാന്‍ കഴിയും എന്നതാണു നൂതന പദ്ധതിയുടെ ഏറ്റവും വലിയ ആകര്‍ഷണം. അതുകൊണ്ടുതന്നെ ഇതിനു ധാരാളം ആരാധകരും ഉണ്ട്. ചുളുവില്‍ നേട്ടങ്ങള്‍ ഉണ്ടാക്കാവുന്ന ഏതു പദ്ധതിക്കും ആരാധകര്‍ ഉണ്ടാവുക സ്വാഭാവികം ആണല്ലോ. നൂതനപദ്ധതിയുടെ അദ്ഭുതകരമായ പ്രചാരത്തിനു മറ്റൊരു കാരണം കൂടി ഉണ്ട്. കഥയറിയാതെ ആട്ടം കാണുന്ന ചില ഉന്നതന്‍മാരുടെ നിര്‍ലോഭമായ പിന്‍തുണയാണ് അത്. ഇവര്‍ ആസ്വാദകവേഷം കെട്ടി മുന്നോട്ടു വന്നു മൂല്യവാദികള്‍ക്കു സാമ്പത്തിക പിന്‍തുണ ഉറപ്പുവരുത്തുകയും സാഹിത്യമൂല്യം അവതരണഭംഗി ആസ്വാദ്യത കലാമൂല്യം മുതലായ വാക്കുകളെ മൂര്‍ച്ചയേറിയ ആയുധങ്ങളാക്കി ആഞ്ഞുവീശി വിമര്‍ശകരെ ആട്ടിയോടിച്ചു സംരക്ഷണത്തിന്റെ കോട്ട കെട്ടിക്കൊടുക്കുകയും ചെയ്യും.
മയൂരസന്ദേശത്തിലെ വൃത്തം ഏതാണെന്ന് അറിഞ്ഞുകൂടാത്ത ഒരു പാട്ടുകാരി സ്വര്‍ണ്ണമെഡല്‍ നേടിയ ചരിത്രമുണ്ട്. അക്ഷരമോ വൃത്തമോ ഏതു കിട്ടിയാലും ഉടന്‍ അതില്‍ നിമിഷശ്ലോകം ഉണ്ടാക്കി ചൊല്ലാന്‍ കഴിവുള്ള അനുഗൃഹീതകവിയായ ഫാദര്‍ പി.കെ. ജോര്‍ജ്ജിനെ എലിമിനേറ്റു ചെയ്ത ചരിത്രവും ഉണ്ട്. ഇങ്ങനെ തന്നെയല്ലേ നെല്ലും പതിരും വേര്‍തിരിക്കേണ്ടത്‌?
മൂല്യം സിന്ദാബാദ്‌! ആസ്വാദ്യത സിന്ദാബാദ്‌! കല സിന്ദാബാദ്‌!