ചിലരോടു ചിലര്‍ക്ക് അവജ്ഞ തോന്നുന്നതു സ്വാഭാവികമാണ്. പൊങ്ങച്ചക്കാരോടും പമ്പരവിഡ്ഢികളോടും ഒക്കെ അവജ്ഞ തോന്നാം. അതിനെയാണ് അര്‍ഹിക്കുന്ന അവജ്ഞ എന്നു പറയുന്നത്. പക്ഷെ അവജ്ഞ ഒട്ടും അര്ഹിക്കാത്തവരോടും ചിലപ്പോള്‍ ചിലര്‍ക്ക് അവജ്ഞ തോന്നും. അത്തരം അവജ്ഞ അനിയന്ത്രിതമായി മനസ്സില്‍ വളരാന്‍ അനുവദിക്കുകയും അതനുസരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ എത്ര കെങ്കേമന്മാരായാലും അവര്‍ക്കു വഴി തെറ്റും. അത്തരം ഒരു വഴിതെറ്റലാണ് 1955ല്‍ അക്ഷരശ്ലോകം പരിഷ്കരിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട സര്‍വ്വജ്ഞന്മാര്‍ക്കു സംഭവിച്ചത്. അതിന്റെ വിശദാംശങ്ങളിലേക്കു കടക്കുന്നതിനു മുമ്പ് അസ്ഥാനത്തുള്ള അവജ്ഞയ്ക്ക് ഒരു ഉദാഹരണം പറയാം.
തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ അട്ടപ്പാടിയിലെ ഒരു ആദിവാസി വരുന്നു. അയാള്‍ക്ക് അക്ഷരാഭ്യാസമോ രാഷ്ട്രീയാവബോധമോ ഒന്നുമില്ല. അയാളെ കണ്ടിട്ടു വിദ്യാസമ്പന്നനായ ഒരു നേതാവു പറയുകയാണ് “നീയൊക്കെ വോട്ടു ചെയ്തിട്ട് എന്തു കാര്യം? ഇന്‍ഡ്യയുടെ തലസ്ഥാനം ഏതെന്നു പോലും അറിഞ്ഞുകൂടാത്ത നിന്റെയൊക്കെ അഭിപ്രായം അനുസരിച്ചാണോ ഇന്ത്യാമഹാരാജ്യത്തിന്റെ ഭാവി തീരുമാനിക്കേണ്ടത്? നിന്റെയൊക്കെ പേരു വോട്ടേഴ്സ് ലിസ്റ്റില്‍ നിന്നു വെട്ടിക്കളയുകയാണു വേണ്ടത്.എങ്കില്‍ മാത്രമേ ജനാധിപത്യത്തിനു വിലയും നിലയും ഉണ്ടാവുകയുള്ളൂ.”
ഇതാണ് അസ്ഥാനത്തുള്ള അവജ്ഞ. വോട്ടു ചെയ്യാന്‍ ഈ നേതാവിനുള്ള അത്ര തന്നെ അവകാശം ആ നിരക്ഷരകുക്ഷിയായ ആദിവാസിക്കും ഉണ്ട്.ഈ അവജ്ഞയുമായി മുന്നോട്ടു പോയാല്‍ നേതാവിനു വഴി തെറ്റും. തീര്‍ച്ച.
ഇനി നമ്മുടെ അക്ഷരശ്ലോകസര്വ്വജ്ഞന്മാരിലേക്കു തിരിച്ചു വരാം.1955 വരെ സമത്വസുന്ദരമായ ഒരു സാഹിത്യവിനോദമായിരുന്നു അക്ഷരശ്ലോകം. പണ്ഡിതന്മാര്ക്കും പാമരന്മാര്‍ക്കും അതില്‍ സ്ഥാനം ഉണ്ടായിരുന്നു. ആര്‍ക്കും ആരോടും അവജ്ഞ തോന്നിയിരുന്നില്ല. പക്ഷെ 1955 ആയപ്പോഴേക്കും പണ്ഡിതന്മാരുടെ മനസ്സില്‍ പാമരന്മാരോട് ഒരു അവജ്ഞ ഉദ്ഭവിച്ചു. സഹിതമൂല്യം കുറഞ്ഞ നാല്ക്കാലി ശ്ലോകങ്ങള്‍ ചൊല്ലുന്ന ഈ ഏഴാംകൂലികള്‍ മഹത്തായ അക്ഷരശ്ലോകകലയില്‍ അധികപ്പറ്റാണെന്നും അവരെയെല്ലാം നിഷ്കാസനം ചെയത് അക്ഷരശ്ലോകത്തിന്റെ മൂല്യം, നില, വില , ആസ്വാദ്യത ഇതൊക്കെ വര്‍ദ്ധിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും അവര്‍ തീരുമാനിച്ചു. സാഹിത്യമൂല്യവും ആസ്വാദ്യതയും അളന്നുള്ള മാര്‍ക്കിടലും എലിമിനേഷനും തുടങ്ങി.
സാഹിത്യമൂല്യം കൂടുതലുള്ള ശ്ലോകങ്ങള്‍ തെരഞ്ഞെടുത്തു ചൊല്ലുന്നവരും സ്വരമാധുര്യവും പാട്ടും ഉള്ളവരും ആയ ഒരു ന്യൂനപക്ഷത്തിന്റെ കുത്തകയായി മാറി അക്ഷരശ്ലോകം. ഇതൊന്നും ഇല്ലാത്ത സാധാരണക്കാര്‍ക്ക് അക്ഷരശ്ലോകം ബാലികേറാമലയായി. അതോടെ വമ്പിച്ച പുരോഗമനം ഉണ്ടാക്കി എന്നു സര്വ്വജ്ഞന്മാര് വീമ്പിളക്കിക്കൊണ്ടു നടക്കാനും തുടങ്ങി.
യഥാര്‍ത്ഥത്തില്‍ പാമരന്മാരും സാധാരണക്കാരും ഈ അവജ്ഞ അര്‍ഹിക്കുന്നുണ്ടോ? ഇല്ല. ഇതും അസ്ഥാനത്തുള്ള അവജ്ഞയാണ്.
സാഹിത്യമൂല്യം കൂടുതലുള്ള ശ്ലോകങ്ങള്‍ തെരഞ്ഞെടുത്തു ചൊല്ലിക്കൊള്ളണം എന്ന് അക്ഷരശ്ലോകത്തിന്റെ ഒരു നിയമവും അനുശാസിക്കുന്നില്ല. അനുഷ്ടുപ്പ് അല്ലാത്ത ശ്ലോകം വേണം, ശ്ലോകത്തിന് ഒരു ആശയം വേണം; വൃത്തഭംഗാദിദോഷങ്ങള് ഉണ്ടായിരിക്കരുത് ഇങ്ങനെയൊക്കെയാണ് നിയമങ്ങള്‍.
ഇതൊന്നും ആലോചിക്കാതെ അവജ്ഞയുമായി മുന്നോട്ടു പോയ സര്‍വ്വജ്ഞന്മാര്‍ക്കു വഴി തെറ്റുക തന്നെ ചെയ്തു. അവരുടെ വമ്പിച്ച പുരോഗമനം അധഃപതനമായി മാറി. അവര്‍ അത് അറിയുന്നില്ലെന്നു മാത്രം.
ഇവര്‍ ചെയ്യുന്നത് എന്താണെന്ന് ഇവര്‍ അറിയുന്നില്ല. ഇവരോടു ക്ഷമിക്കേണമേ എന്നു നമുക്കു പ്രാര്‍ത്ഥിക്കാം.