അക്ഷരശ്ലോകത്തില്‍ മാര്‍ക്കിടല്‍ എന്ന “വമ്പിച്ച പുരോഗമനം” എങ്ങനെയാണ് ഉണ്ടായത്? എല്ലാ അക്ഷരശ്ലോകപ്രേമികളും ശരിക്ക് അറിഞ്ഞിരിക്കേണ്ട രസകരമായ ഒരു കഥയാണ് അത്.
അക്ഷരശ്ലോകത്തെപ്പറ്റി അറിയേണ്ട കാര്യങ്ങള്‍ ഒന്നും തന്നെ അറിയാതെ അക്ഷരശ്ലോകസര്വ്വജ്ഞരെന്നു ഭാവിച്ചു ചില ഉന്നതന്മാര് ഈ രംഗത്തേക്കു പൊടുന്നനെ കടന്നു വന്നു. അക്ഷരശ്ലോകത്തിന്റെ ലക്ഷ്യം ശ്രോതാക്കളെ ആഹ്ലാദിപ്പിക്കല്‍ ആണെന്ന് അവര്‍ പ്രഖ്യാപിച്ചു. ശ്രോതാക്കളെ ആഹ്ലാദിപ്പിക്കണമെങ്കില്‍ സാഹിത്യമൂല്യം കൂടുതലുള്ള ശ്ലോകങ്ങള്‍ തെരഞ്ഞെടുത്തു ഭംഗിയായി അവതരിപ്പിക്കണം. അതിനു സ്വരമാധുര്യവും സംഗീതഗന്ധിയായ ആലാപനശൈലിയും കൂടിയേ തീരൂ. ഇങ്ങനെ പോകുന്നു അവരുടെ വിദഗ്ദ്ധാഭിപ്രായങ്ങള്‍. ഈ പ്രഖ്യാപനങ്ങള്‍ എല്ലാം ശുദ്ധവിഡ്ഢിത്തം ആയിരുന്നെങ്കിലും അവ എഴുന്നള്ളിച്ച ഉന്നതന്മാരെ എതിര്‍ക്കാന്‍ മത്സരാര്‍ത്ഥികള്‍ക്കു കഴിഞ്ഞില്ല. എതിര്‍ത്താല്‍ കഞ്ഞികുടി മുട്ടിപ്പോകും എന്നു മിക്കവരും ഭയപ്പെട്ടിരുന്നു. ഉന്നതന്മാര് അത്ര വലിയ കൊലകൊമ്പന്മാര് ആയിരുന്നു. എതിര്‍പ്പില്ലാത്തതിനാല്‍ അവര്‍ ഇവിടെ അപ്രതിഹതമായ തേര്‍വാഴ്ച നടത്തി. ശ്രോതാക്കളെ എത്രത്തോളം ആഹ്ലാദിപ്പിച്ചു എന്നത് അളക്കാന്‍ വേണ്ടിയാണ് അവര്‍ മാര്‍ക്കിടല്‍ ഏര്‍പ്പെടുത്തിയത്. മാര്‍ക്കിട്ട് അവര്‍ മധുരസ്വരക്കാരെയും പാട്ടുകാരെയും എല്ലാം അക്ഷരശ്ലോകവിദഗ്ദ്ധന്മാരായി പ്രഖ്യാപിച്ചു. സാഹിത്യമൂല്യം അളക്കുന്നു എന്ന് അവകാശപ്പെട്ടുകൊണ്ട് അവര്‍ അളന്നതു സ്വരമാധുര്യവും പാട്ടും ആയിരുന്നു. അവയാണല്ലോ ആഹ്ലാദിപ്പിക്കല്കാരുടെ വജ്രായുധങ്ങള്‍. യേശുദാസ് ഹരിവരാസനം പാടുന്നതു പോലെയും പി. ലീല നാരായണീയം പാടുന്നതു പോലെയും ശ്ലോകങ്ങള്‍ ഭംഗിയായി ആലപിച്ചു ശ്രോതാക്കളെ പുളകം കൊള്ളിക്കുകയും അവരുടെ കയ്യടി നേടുകയും ചെയ്യുന്നവരായിരുന്നു ഉന്നതന്മാരുടെ ദൃഷ്ടിയില് വലിയ അക്ഷരശ്ലോകവിദഗ്ദ്ധന്മാര്. ഇങ്ങനെ സ്വരമാധുര്യവും പാട്ടും കൊണ്ടു കേമന്മാരായിത്തീര്ന്ന പലരും പിന്നീടു ഭരണാധികാരിപദത്തില് എത്തി. അതോടെ അക്ഷരശ്ലോകത്തിന്റെ പതനം പരിപൂര്‍ണ്ണമായി.
ഇപ്പോള്‍ “സാഹിത്യമൂല്യം” “സാഹിത്യമൂല്യം” എന്നു കൊട്ടി ഘോഷിച്ചു കൊണ്ടു സ്വരമാധുര്യവും പാട്ടും അളന്നു മാര്‍ക്കിടുന്ന “വമ്പിച്ച പുരോഗമനം” കൊടി കുത്തി വാഴുകയാണ്. അവരുടെ മത്സരങ്ങളില്‍ തുരുതുരെ അച്ചു മൂളിയവര്‍ ജയിക്കുന്നതു നിത്യസംഭവമാണ്. എന്നാലും ആരും ഒരക്ഷരം പോലും എതിര്‍ത്തു പറയുകയില്ല.
അങ്ങനെ അക്ഷരശ്ലോകത്തെ ശ്ലോകപ്പാട്ടാക്കി അധ:പതിപ്പിച്ച് അവര്‍ ഇവിടെ തങ്ങളുടെ മേല്‍ക്കോയ്മ സ്ഥാപിച്ചു. കോഴിക്കോട്ടുകാരുടെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു തരം വെടക്കാക്കി തനിക്കാക്കല്‍. അതായതു യഥാര്‍ത്ഥ വിദഗ്ദ്ധന്മാരെ എലിമിനേഷനിലൂടെയും മറ്റും പുറന്തള്ളിയിട്ടു മധുരസ്വരക്കാരെയും പാട്ടുകാരെയും ജയിപ്പിക്കുന്ന ശുദ്ധ തട്ടിപ്പ്.
മട്ടുപ്പാവില്‍ വീണ കാക്കക്കാഷ്ഠത്തില്‍ നിന്നു മുളച്ചു പൊന്തുന്ന പേരാല്‍ത്തൈ അനിയന്ത്രിതമായി വളരാന്‍ ഇടയായാല്‍ അതു വീടിനെത്തന്നെ ഞെരിച്ചമര്‍ത്തി തകര്‍ത്തു കളയും എന്നു കാളിദാസന് പറഞ്ഞിട്ടുണ്ട്. ഇതുപോലെ ഒരു തകര്‍ച്ചയാണ്, അക്ഷരശ്ലോകത്തിനു സംഭവിച്ചത്. അക്ഷരശ്ലോകത്തിന്റെ ലക്ഷ്യം ശ്രോതാക്കളെ ആഹ്ലാദിപ്പിക്കല്‍ ആണെന്ന് ഏതോ ഒരു വിഡ്ഢ്യാമ്പറമ്പന്റെ തലയില്‍ ഉദിച്ച മൂഢമായ ആശയം യാതൊരു തടസ്സവും ഇല്ലാതെ വളര്‍ന്നു പൊങ്ങി അക്ഷരശ്ലോകത്തെ ഞെരിച്ചു തകര്‍ക്കുന്ന കാഴ്ചയാണു കഴിഞ്ഞ നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ നാം കണ്ടത്.
അക്ഷരശ്ലോകത്തിന്റെ ലക്ഷ്യം ശ്രോതാക്കളെ ആഹ്ലാദിപ്പിക്കല്‍ ആണെന്ന മൂഢസിദ്ധാന്തത്തെ മുളയിലേ നുള്ളിക്കളയാതിരുന്നതു കൊണ്ടാണു “പ്ലക്ഷപ്രരോഹ ഇവ സൗധതലം ബിഭേദ” (മണിമാളികയെ പേരാലിന് തൈ നശിപ്പിച്ചതു പോലെ) എന്ന അവസ്ഥ ആയത്.