അക്ഷരശ്ലോകമത്സരങ്ങള്‍ മാര്‍ക്കിട്ടു നടത്തുന്ന പരിഷ്കാരം സര്‍വ്വസാധാരണം ആയിരിക്കുകയാണല്ലോ. മാര്‍ക്കു നേടിത്തരുന്ന ഘടകങ്ങള്‍ എന്തൊക്കെയാണ് എന്നു ചോദിച്ചാല്‍ പരിഷ്കാരികള്‍ ഏകകണ്ഠമായി നല്‍കുന്ന ചില ഉത്തരങ്ങള്‍ ഉണ്ട്. സാഹിത്യമൂല്യം, ഉച്ചാരണശുദ്ധി,നിറുത്തേണ്ടിടത്തു നിറുത്തിയും പദം മുറിക്കേണ്ടിടത്തു മുറിച്ചും അര്‍ത്ഥബോധം ഉളവാകുന്ന വിധത്തില്‍ ഉള്ള ചൊല്ലല്‍…. ഇങ്ങനെ പോകുന്നു അവരുടെ ഉത്തരങ്ങള്‍. ഈ ഉത്തരങ്ങള്‍ കേട്ടാല്‍ ആര്‍ക്കും ഒരു പാകപ്പിഴയും തോന്നുകയില്ല. എന്നു മാത്രമല്ല, “എന്തൊരു മഹത്തരവും ഉദാത്തവും ബുദ്ധിപൂര്‍വ്വവും വിലപ്പെട്ടതും ആയ പരിഷ്കാരം!” എന്നു ശ്രോതാക്കള്‍ ഒന്നടങ്കം പറഞ്ഞുപോവുകയും ചെയ്യും.
പക്ഷേ ഈ പറയുന്ന കാര്യങ്ങളും യാഥാര്‍ത്ഥ്യവും തമ്മില്‍ ധ്രുവങ്ങള്‍ തമ്മിലുള്ള അകലം ഉണ്ട്. മാര്‍ക്കു കിട്ടുന്നത് ഈ പറഞ്ഞതിന് ഒന്നിനും അല്ല എന്നതാണു യാഥാര്‍ത്ഥ്യം. പിന്നെ എന്തിനാണു മാര്‍ക്കു കിട്ടുന്നത്? അതാണ് അറിയേണ്ടത്. മാര്‍ക്കു കിട്ടുന്നതു ജന്മസിദ്ധമായ ശബ്ദമേന്മയ്ക്കും കര്‍ണ്ണാനന്ദകരമായ ഈണത്തിലും രാഗത്തിലും ഉള്ള സംഗീതഗന്ധിയായ ചൊല്ലലിനും ആണ്. മറ്റെല്ലാം പൊതുജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള പിത്തലാട്ടങ്ങള്‍ മാത്രം.
യേശുദാസും ജനാര്‍ദ്ദനനും അക്ഷരശ്ലോകമത്സരത്തില്‍ പങ്കെടുത്താല്‍ യേശുദാസിനു മാത്രമേ മാര്‍ക്കു നേടാന്‍ കഴിയൂ. ജനാര്‍ദ്ദനന്‍ എത്ര വിലപിടിച്ച മുക്തകങ്ങള്‍ പഠിച്ചുകൊണ്ടു വന്നു ദീര്‍ഘകാലം തപസ്സുചെയ്തു കഴിവിന്‍റെ പരമാവധി ശ്രമിച്ചു ചൊല്ലിയാലും യേശുദാസിന്റെ ഏഴയലത്തു പോലും വരാന്‍ കഴിയുകയില്ല. സംശയമുള്ള മത്സരാര്‍ഥികള്‍ പരീക്ഷിച്ചു ബോദ്ധ്യപ്പെടുക.