മൂന്നു സകാരങ്ങളും അവയുടെ ആപേക്ഷികശക്തിയും

അക്ഷരശ്ലോകസര്‍വ്വജ്ഞന്മാര്‍ മാര്‍ക്കിട്ടു നടത്തുന്ന “മൂല്യവര്‍ദ്ധിത” അക്ഷരശ്ലോകമത്സരങ്ങളില്‍ മാര്‍ക്കു നേടിത്തരുന്ന മൂന്നു ഘടകങ്ങള്‍ ഉണ്ട്. മൂന്നും സ എന്ന അക്ഷരത്തില്‍ തുടങ്ങുന്നവയാണ്.

  1. സാഹിത്യമൂല്യം
  2. സ്വരമാധുര്യം
  3. സംഗീതഗന്ധം

ഇവയെ നമുക്കു സകാരത്രയം എന്നു വിളിക്കാം. മാര്‍ക്കു നേടിത്തരാന്‍ ഇവയില്‍ ഓരോന്നിനും ഉള്ള ശക്തി താരതമ്യം ചെയ്തു നോക്കേണ്ടത് അത്യാവശ്യമാണ്. സര്‍വ്വജ്ഞന്മാര്‍ അവകാശപ്പെടുന്നതു സാഹിത്യമൂല്യമാണ് ഇവയില്‍ സുപ്രധാനം എന്നാണ്. പക്ഷേ ഇതു സത്യത്തില്‍ നിന്നു വളരെ വിദൂരമാണ്. സാഹിത്യമൂല്യത്തിനു പറയത്തക്ക സ്വാധീനശക്തിയൊന്നും ഇല്ല. മിക്കവാറും എല്ലാവരും സാഹിത്യമൂല്യമുള്ള ശ്ലോകങ്ങള്‍ തെരഞ്ഞെടുത്തു ചൊല്ലും. സ്വയം തെരഞ്ഞെടുക്കാന്‍ കഴിവില്ലാത്തവര്‍ക്ക് ആചാര്യന്മാര്‍, സഹായികള്‍, അഭ്യുദയകാംക്ഷികള്‍ മുതലായവര്‍ തെരഞ്ഞെടുത്തു കൊടുക്കും. അതിനാല്‍ സാഹിത്യമൂല്യത്തിന്‍റെ  അളവില്‍ കാര്യമായ ഏറ്റക്കുറച്ചില്‍ ഒന്നും ഉണ്ടാവുകയില്ല. ഏറ്റക്കുറച്ചില്‍ ഉണ്ടാകുന്നതു മുഴുവന്‍ മറ്റു രണ്ടു ഘടകങ്ങളിലാണ്‌. അവ രണ്ടും ജന്മസിദ്ധവുമാണ്. ഇവയുള്ളവര്‍ മാര്‍ക്കു വാരിക്കൂട്ടി ജയിക്കും. ഇവ ഇല്ലാത്ത നിര്‍ഭാഗ്യവാന്മാര്‍ അഗണ്യകോടിയില്‍ തള്ളപ്പെടുകയും ചെയ്യും. സ്വരമാധുര്യത്തിന്‍റെയും സംഗീതവാസനയുടെയും അതിപ്രസരത്തില്‍ സാഹിത്യമൂല്യം മുങ്ങിപ്പോകും. ചുരുക്കിപ്പറഞ്ഞാല്‍ സര്‍വ്വജ്ഞന്മാരുടെ മൂല്യവര്‍ദ്ധിത അക്ഷരശ്ലോകം വെറും ശ്ലോകപ്പാട്ടായി അധഃപതിക്കും.

അരിച്ചുമാറ്റല്‍ ഉള്ളിടത്തു മൂല്യനിര്‍ണ്ണയം ആവശ്യമില്ല.

വിദേശരാജ്യങ്ങളിലേക്കു കയറ്റി അയയ്ക്കാനുള്ള കുരുമുളകു, കശുവണ്ടി മുതലയാവയ്ക്കു നല്ല ഗുണനിലവാരം കൂടിയേ തീരൂ. അത് എങ്ങനെയാണ് ഉറപ്പുവരുത്തുക? അരിച്ചുമാറ്റല്‍ എന്ന പ്രക്രിയയിലൂടെയാണ് അതു സാധിക്കുന്നത്.

നല്ല മുഴുത്ത കുരുമുളകുമണികള്‍ മാത്രം തങ്ങിനില്‍ക്കുന്ന അരിപ്പ ഉപയോഗിച്ചു കുരുമുളക് അരിക്കുന്നു. ഗുണനിലവാരം കുറഞ്ഞതെല്ലാം അരിച്ചുമാറ്റപ്പെടുന്നു. ഇങ്ങനെ അരിച്ചുകിട്ടിയ കുരുമുളകിന്‍റെ ഓരോ മണിയും എടുത്തു നോക്കി മൂല്യം നിര്‍ണ്ണയിക്കേണ്ട ആവശ്യമില്ല. മൊത്തം തൂക്കം നോക്കി വില നിശ്ചയിക്കാം.

കശുവണ്ടിയുടെ കാര്യവും ഏതാണ്ട് ഇങ്ങനെ തന്നെ. വലിപ്പം കുറഞ്ഞതും പൊടിഞ്ഞതും കരിഞ്ഞതും എല്ലാം വകഞ്ഞു മാറ്റപ്പെടും. ബാക്കി ഉള്ളതിനു മൊത്തം തൂക്കം കണക്കാക്കി വില നിശ്ചയിക്കാം. ഓരോ പരിപ്പും എടുത്തു നോക്കി മൂല്യം നിര്‍ണ്ണയിക്കേണ്ട ആവശ്യമില്ല.

വോട്ടേഴ്സ് ലിസ്റ്റ് തയ്യാറാക്കുമ്പോഴും ഇങ്ങനെ ഒരു അരിച്ചുമാറ്റല്‍ പ്രക്രിയ ഉണ്ട്. പതിനെട്ടു വയസ്സു തികയാത്തവരെല്ലാം അരിച്ചുമാറ്റപ്പെടും. ഭ്രാന്താശുപത്രിയിലും ജയിലിലും കഴിയുന്ന പൌരന്മാരും അരിച്ചു മാറ്റപ്പെടും. ബാക്കി ഉള്ളവര്‍ക്കു തുല്യ വിലയാണ്. ലിസ്റ്റിലുള്ള ഓരോ വോട്ടറുടെയും വിദ്യാഭ്യാസയോഗ്യതയും പ്രബുദ്ധതയും ഒക്കെ അളന്നു മൂല്യനിര്‍ണ്ണയം നടത്തേണ്ട ആവശ്യമില്ല.

അക്ഷരശ്ലോകത്തിലും ഇത്തരത്തില്‍ ഒരു അരിച്ചുമാറ്റല്‍ പ്രക്രിയ ഉണ്ട്. ആദ്യമായി വൃത്തമില്ലാക്കവിത, ഗദ്യകവിത, അത്യന്താധുനികന്‍ മുതലായ ചവറുകള്‍ അരിച്ചു മാറ്റുന്നു. പിന്നീടു കേക, കാകളി മുതലായ ഭാഷാവൃത്തങ്ങളില്‍ ഉള്ള രചനകളും അരിച്ചുമാറ്റുന്നു. ബാക്കിയുള്ളവയില്‍ നിന്ന് അനുഷ്ടുപ്പ് ശ്ലോകങ്ങള്‍ മുഴുവന്‍ അരിച്ചു മാറ്റുന്നു. ശേഷിക്കുന്നവയില്‍ നിന്നു “വൃന്ദാവനത്തില്‍ മരുവീടിന വാസുദേവാ” പോലെ വൃത്തഭംഗമുള്ള വികലസൃഷ്ടികള്‍ അരിച്ചു മാറ്റുന്നു. അതോടൊപ്പം തന്നെ “ആറ്റില്‍ക്കിടന്നു ചില കന്യകമാര്‍ കുളിക്കും” എന്ന പോലെയുള്ള അശ്ലീലരചനകളും അരിച്ചുമാറ്റുന്നു. ഇതൊന്നും പോരാഞ്ഞിട്ടു വ്യാകരണത്തെറ്റു, ഭാഷാപരമായ വൈകല്യം മുതലായ ദോഷങ്ങള്‍ ഉള്ളവയും അരിച്ചു മാറ്റപ്പെടും. ഇതിനെല്ലാം പുറമേ അപൂര്‍ണ്ണമായി ചൊല്ലിയവയും തപ്പിത്തടഞ്ഞു ചൊല്ലിയവയും ഒക്കെ തിരസ്കരിക്കും.

ഇത്രയും വിശാലമായ ഒരു അരിച്ചുമാറ്റലിനു ശേഷം ബാക്കി നില്‍ക്കുന്ന ശ്ലോകങ്ങള്‍ മാത്രമാണു പരിഗണനാര്‍ഹമാകുന്നത്. ഈ ശ്ലോകങ്ങള്‍ ഓരോന്നും ചികഞ്ഞു നോക്കി മൂല്യനിര്‍ണ്ണയം നടത്തേണ്ട യാതൊരാവശ്യവും ഇല്ല. സ്വീകരിക്കപ്പെട്ട ശ്ലോകങ്ങളുടെ മൊത്തം എണ്ണം കണക്കാക്കി ജയാപജയങ്ങള്‍ നിശ്ചയിക്കാം.

പക്ഷേ ഇത്തരം കാര്യങ്ങള്‍ എത്ര പറഞ്ഞാലും ചില ഉന്നതന്മാരുടെ തലയില്‍ കയറുകയില്ല. അവര്‍ക്കു പിന്നെയും മൂല്യനിര്‍ണ്ണയം എന്ന ഒരു പൊങ്ങച്ചം കൂടി ഇല്ലാതെ പറ്റുകയില്ല. അവര്‍ മൂല്യനിര്‍ണ്ണയം നടത്തട്ടെ. എന്നിട്ടു മധുരസ്വരക്കാരെയും പാട്ടുകാരെയും ജയിപ്പിക്കട്ടെ. നമുക്കു ശരിയായ വഴിയിലൂടെ മുന്നോട്ടു നീങ്ങാം.