കേരളീയ അക്ഷരശ്ലോകം ആവിര്‍ഭവിച്ച ഉടന്‍ തന്നെ പണ്ഡിതപാമരഭേദമെന്യേ എല്ലാ മലയാളികളും അതിനെ സ്വാഗതം ചെയ്തു. ഈ സാര്‍വത്രിക സ്വാഗതം ആണ് അതിന്റെ പെട്ടെന്നുള്ള വളര്‍ച്ചയ്ക്കും പ്രചാരത്തിനും കാരണമായത്. പണ്ഡിതന്മാരും പാമരന്മാരും അവരവരുടേതായ രീതിയില്‍ ഇതിന്റെ വളര്‍ച്ചയ്ക്കു സംഭാവന നല്കി. രണ്ടു കൂട്ടരും കണ്ടുപിടിത്തങ്ങളും നടത്തി. കിട്ടിയ അക്ഷരത്തില്‍ ശ്ലോകം ചൊല്ലാതിരുന്നാല് പരാജയപ്പെടും എന്ന നിയമത്തിലാണു പാമരന്മാര് ശ്രദ്ധകേന്ദ്രീകരിച്ചത്.
തോല്‍ക്കാതിരിക്കാന്‍ നാല്‍ക്കാലിശ്ലോകങ്ങള്‍ ചൊല്ലുക. എതിരാളിയെ തോല്‍പ്പിക്കാന്‍ അയാള്‍ക്കു പ്രയാസമുള്ള ഒരക്ഷരം തന്നെ വീണ്ടും വീണ്ടും കൊടുക്കുക ഇതൊക്കെ പാമരന്മാരുടെ രീതികളായിരുന്നു.
ഇങ്ങനെ മുന്നോട്ടു പോയപ്പോള്‍ അക്ഷരശ്ലോകത്തിന്റെ നിലവാരം കുറയുന്നു എന്നും അതിനു പാമരന്മാരാണ് ഉത്തരവാദികള്‍ എന്നും പണ്ഡിതന്മാര്ക്കു തോന്നി. അങ്ങനെ അവര്‍ അവരുടേതായ ഒരു തിരുത്തല്‍ നയം ആവിഷ്കരിച്ചു. സാഹിത്യമൂല്യം കൂടിയ ശ്ലോകങ്ങള്‍ തെരഞ്ഞെടുത്തു ഭംഗിയായി അവതരിപ്പിക്കുന്നവരെ ജയിപ്പിക്കുക; അല്ലാത്തവരെ പുറന്തള്ളുക എന്ന പരിഷ്കാരമാണ് അവര്‍ ആവിഷ്കരിച്ചത്.വളരെയധികം കൊട്ടി ഘോഷിച്ചു തുടങ്ങിയ ഈ പരിഷ്കാരത്തിന്റെ പൊള്ളത്തരം
അധികം താമസിയാതെ വെളിപ്പെട്ടു. യഥാര്‍ത്ഥ അക്ഷരശ്ലോകവിദഗ്ദ്ധന്മാര് പുറന്തള്ളപ്പെടാനും സ്വരമാധുര്യവും പാട്ടും ഉള്ള രണ്ടാംതരക്കാര്‍ നിഷ്പ്രയാസം ജയിക്കാനും തുടങ്ങി. അച്ചുമൂളിയവര്‍ ജയിക്കുന്ന സാഹചര്യവും ഉണ്ടായി. ചുരുക്കിപ്പറഞ്ഞാല്‍ അക്ഷരശ്ലോകമത്സരങ്ങള്‍ ശ്ലോകപ്പാട്ടുമത്സരങ്ങള്‍ ആയി അധഃപതിച്ചു. വെളുക്കാന്‍ തേച്ചതു പാണ്ഡായി എന്നു സാരം.
സംഭവിച്ച കാര്യങ്ങളുടെ വെളിച്ചത്തില്‍ പണ്ഡിതന്മാരുടെയും പാമരന്മാരുടെയും സംഭാവനകളെ അപഗ്രഥിച്ചു നോക്കിയാല്‍ പാമരന്മാരുടെ സംഭാവനയാണു പണ്ഡിതന്മാരുടെ സംഭാവനയെക്കള് പതിന്മടങ്ങു യുക്തിസഹം എന്ന് അല്പമെങ്കിലും ചിന്താശക്തിയുള്ള ഏവര്‍ക്കും ബോദ്ധ്യമാകും. അക്ഷരശ്ലോകം എന്താണെന്നു ശരിക്കു മനസ്സിലാക്കിയവര്‍ പാമരന്മാര് മാത്രമാണ്.പണ്ഡിതന്മാരുടെ അറിവ് “അഞ്ജനമെന്നതു ഞാനറിയും; മഞ്ഞളുപോലെ വെളുത്തിരിക്കും” എന്ന മട്ടില്‍ ഉള്ളതാണ്. അവരുടെ സിദ്ധാന്തങ്ങള്‍ക്കു സ്വര്‍ണ്ണത്തിളക്കം ഉണ്ടെന്നു തോന്നുമെങ്കിലും യഥാര്‍ത്ഥത്തില്‍ കാക്കപ്പൊന്നാണ്. പാമരന്മാരുടെ സിദ്ധാന്തം നേരേ മറിച്ചാണ്. അതു രത്നഖനിയില്‍ നിന്ന് എടുത്തുകൊണ്ടു വന്ന ചെത്തി മിനുക്കാത്ത രത്നം പോലെയാണ്. പ്രത്യക്ഷത്തില്‍ വെറുമൊരു പാറക്കല്ല്. പക്ഷേ ചാണയ്ക്കു വച്ചു മിനുക്കിയെടുത്താല്‍ വിലമതിക്കാനാകാത്ത വൈഡൂര്യം. അക്ഷരശ്ലോകത്തിന്റെ വളര്‍ച്ചയ്ക്ക് അനന്തസാദ്ധ്യതകള്‍ തുറന്നിടുന്നതാണു പാമരന്മാരുടെ ശൈലി.
പാമരന്മാരുടെ രത്നത്തെ അവഗണിച്ചുകൊണ്ടു പണ്ഡിതന്മാരുടെ കാക്കപ്പൊന്നിനു പിറകേ പോകുന്ന മൌഢ്യം നമുക്ക് അവസാനിപ്പിക്കാം.