A S 4 എന്താണ് അക്ഷരശ്ലോകത്തിൻ്റെ ലക്ഷ്യം?

ഈ ചോദ്യത്തിന് അക്ഷരശ്ലോകസർവ്വജ്ഞന്മാർ എന്ന് അവകാശപ്പെടുന്ന ഉന്നതന്മാർ നൽകുന്ന മറുപടി അതിവിചിത്രമാണ്. ശ്രോതാക്കളെ ആഹ്ളാദിപ്പിക്കൽ ആണത്രേ അക്ഷരശ്ലോകത്തിൻ്റെ ലക്‌ഷ്യം! പാട്ടുകാർ ഓരോ പാട്ടും പാടുന്നതു ശ്രോതാക്കളെ ആഹ്ളാദിപ്പിക്കാൻ ആണല്ലോ. അതുപോലെ അക്ഷരശ്ലോകക്കാർ ഓരോ ശ്ലോകവും ചൊല്ലുന്നതു ശ്രോതാക്കളെ ആഹ്ളാദിപ്പിക്കാൻ ആണ്. അങ്ങനെ ആഹ്ളാദിപ്പിക്കണമെങ്കിൽ ഷഡ്ഗുണങ്ങൾ ഉള്ള ശബ്ദവും സംഗീതഗന്ധിയായ ആലാപനശൈലിയും കൂടിയേ തീരൂ. സാഹിത്യമൂല്യം ഉള്ള ശ്ലോകങ്ങൾ തെരഞ്ഞെടുത്തു ചൊല്ലാനുള്ള കഴിവും വേണം. ഇതൊക്കെ ഉന്നതന്മാർക്കും അവരുടെ ശിങ്കിടികൾക്കും മാത്രമേ ഉള്ളൂ. അതുകൊണ്ട്‌ അവർക്കു മാത്രമേ അക്ഷരശ്ലോകം ചൊല്ലാൻ അവകാശമുള്ളൂ. നാൽക്കാലി ശ്ലോകങ്ങൾ അനാകർഷകമായ ശബ്ദത്തിൽ രാഗവും ഈണവും ഒന്നും ഇല്ലാതെ ചൊല്ലുന്നവർക്ക്‌ അക്ഷരശ്ലോകം ചൊല്ലാൻ എന്തവകാശം? അത്തരം ഏഴാംകൂലികൾ ചൊല്ലാൻ വന്നാൽ അവരെ എലിമിനേറ്റു ചെയ്യണം. എന്നു മാത്രമല്ല ശ്രോതാക്കളെ ആഹ്ളാദിപ്പിക്കുന്ന അനുഗൃഹീതകലാകാരന്മാർ അച്ചുമൂളിയാലും അവരെത്തന്നെ ജയിപ്പിക്കുകയും വേണം. ഇങ്ങനെ പോകുന്നു അവരുടെ വിദഗ്ദ്ധാഭിപ്രായങ്ങൾ.

യഥാർത്ഥത്തിൽ അക്ഷരശ്ലോകത്തിൻ്റെ ലക്ഷ്യം ശ്രോതാക്കളെ ആഹ്ളാദിപ്പിക്കൽ ആണോ? അല്ലെന്നു സാമാന്യബുദ്ധിയെങ്കിലും ഉള്ള ആർക്കും അല്പം ആലോചിച്ചാ ൽ മനസ്സിലാകും. ലക്‌ഷ്യം അതാണെങ്കിൽ എന്തിനാണ് അക്ഷരനിബന്ധന പാലിക്കുന്നത്? അക്ഷരനിബന്ധന ഇല്ലാതെ ചൊല്ലിയാലല്ലേ കൂടുതൽ നല്ല രചനകൾ തെരഞ്ഞെടുത്തു ചൊല്ലി ആഹ്ളാദിപ്പിക്കാൻ കഴിയുന്നത്? എന്തിനാണ് അനുഷ്ടുപ്പും ഭാഷാവൃത്തങ്ങളും ഒഴിവാക്കുന്നത്? അവയിൽ സാഹിത്യമൂല്യമുള്ളതും ആസ്വാദ്യവും ആയ ഒരു രചനയും ഉണ്ടാവുകയില്ലേ?

ശ്രോതാക്കളെ ആഹ്ളാദിപ്പിക്കലാണു ലക്ഷ്യം എന്ന വാദം ശുദ്ധ തട്ടിപ്പാണ്. ഈ തട്ടിപ്പു വാദത്തിന്റെ പിൻബലത്തിലാണ് അവരും അവരുടെ ശിങ്കിടികളും മേൽക്കോയ്മ അവകാശപ്പെടുന്നത്.

യഥാർത്ഥത്തിൽ എന്താണ് അക്ഷരശ്ലോകത്തിൻ്റെ ലക്ഷ്യം? അച്ചു മൂളാതെ ചൊല്ലി ജയിക്കുക എന്നതാണ് അക്ഷരശ്ലോകത്തിൻ്റെ പരമമായ ലക്‌ഷ്യം. ആ ലക്‌ഷ്യം മാത്രം മുന്നിൽ കണ്ടുകൊണ്ടാണ് അക്ഷരശ്ലോകത്തിൻ്റെ എല്ലാ നിയമങ്ങളും ഉണ്ടാക്കിയിട്ടുള്ളത്.

ചതുരംഗം കളി പോലെയുള്ള ഒരു ധൈഷണികവിനോദമാണ് അക്ഷരശ്ലോകം. ചതുരംഗം ഒരു യുദ്ധവിനോദം ആണെങ്കിൽ അക്ഷരശ്ലോകം ഒരു സാഹിത്യവിനോദം ആണ്. ചതുരംഗം കളിക്കാർ യുദ്ധരംഗത്തു നിന്നു കടമെടുത്ത ആന, കുതിര, തേരു, കാലാൾ മുതലായ സേനാംഗങ്ങളെ കരുക്കളായി ഉപയോഗിക്കുമ്പോൾ അക്ഷരശ്ലോകക്കാർ സാഹിത്യരംഗത്തു നിന്നു കടമെടുത്ത അനുഷ്ടുപ് അല്ലാത്ത ശ്ലോകങ്ങളെ കരുക്കളായി ഉപയോഗിക്കുന്നു. ചതുരംഗത്തിലെ ആന ലക്ഷണമൊത്ത ഗജവീരൻ ആയിരിക്കേണ്ട ആവശ്യമില്ല. അതുപോലെ അക്ഷരശ്ലോകത്തിൽ ജയിക്കാൻ വേണ്ടി ചൊല്ലുന്ന ശ്ലോകം സാഹിത്യമൂല്യം വഴിഞ്ഞൊഴുകുന്ന ഉത്തമമുക്തകം ആയിരിക്കേണ്ട ആവശ്യമില്ല. അച്ചു മൂളാതിരിക്കാൻ ഒരു ശ്ലോകം ചൊല്ലണം എന്നേ ഉള്ളൂ. അത് നാൽക്കാലി ആയാലും യാതൊരു കുഴപ്പവും ഇല്ല. അക്ഷരം കിട്ടിയ ശേഷം വേദിയിൽ വച്ചു സ്വയം ഉണ്ടാക്കി ചൊല്ലുന്ന നിമിഷശ്ലോകങ്ങൾക്കു പോലും പൂർണ്ണമായ സ്വീകാര്യതയുണ്ട്. അക്ഷരശ്ലോകത്തിൽ സംഗീതം സ്വരമാധുര്യം മുതലായവയ്ക്കു യാതൊരു സ്ഥാനവും ഇല്ല.

കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും ഉന്നതന്മാർ പറയുന്നത് തൊണ്ട തൊടാതെ വിഴുങ്ങുന്നവരാണ് അക്ഷരശ്ലോക മത്സരാർത്ഥികളിൽ ബഹുഭൂരിപക്ഷവും. ഉന്നതന്മാർ “സാഹിത്യമൂല്യം”, ” ആസ്വാദ്യത ” എന്നൊക്കെ വിളിച്ചുകൂകുമ്പോൾ അവർ അത് കേട്ടു മയങ്ങിപ്പോകും. അതുകൊണ്ടു തന്നെ അവർ പരമാവധി വഞ്ചനയ്ക്കും ചൂഷണത്തിനും ഇരയാവുകയും ചെയ്യും.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s