ചില കൂട്ടർക്കു ചിലപ്പോൾ അവിചാരിതമായി ചില മഹാഭാഗ്യങ്ങൾ വീണു കിട്ടും. സി. എച്. മുഹമ്മദ് കോയ വിദ്യാഭ്യാസമന്ത്രി ആയപ്പോൾ മലപ്പുറം ജില്ലയിൽ റോഡരികിൽ ഇരുന്നു കുട നന്നാക്കി ഉപജീവനം കഴിച്ചിരുന്നവർക്കെല്ലാം സ്‌കൂളുകളിൽ അറബി മുൻഷിയായി ജോലി കിട്ടി. സംസ്‌കൃതം പഠിച്ചു ശിരോമണി പാസ്സായവർ പോലും ജോലിയില്ലാതെ നട്ടം തിരിയുമ്പോഴാണു കുട്ടിക്കാലത്ത് അല്പം അറബി പഠിച്ചതിൻ്റെ പേരിൽ ഇവർക്ക് ഇങ്ങനെയൊരു മഹാഭാഗ്യം കൈവന്നത്.
അക്ഷരശ്ലോകരംഗത്തുള്ള മധുരസ്വരക്കാർക്കും ഇങ്ങനെ ഒരു മഹാഭാഗ്യം ഇരുപതാം നൂറ്റാണ്ടിൻ്റെ രണ്ടാം പകുതിയിൽ വീണു കിട്ടുകയുണ്ടായി. അക്ഷരശ്ലോകം എന്താണെന്നു ശരിക്കു മനസ്സിലാക്കിയിട്ടില്ലാത്ത ചില ഉന്നതന്മാർ അക്ഷരശ്ലോകസർവ്വജ്ഞന്മാരായി ഭാവിച്ചുകൊണ്ട് ഈ രംഗത്തേക്ക് ഇടിച്ചുകയറി വന്ന് “അക്ഷരശ്ലോകത്തിൻ്റെ ലക്ഷ്യം ശ്രോതാക്കളെ ആഹ്ളാദിപ്പിക്കലാണ്” എന്നു പ്രഖ്യാപിക്കുകയും സ്വരമാധുര്യവും പാട്ടും അളന്നു മാർക്കിടുന്ന ഒരു “പരിഷ്‌കൃതമായ” മൂല്യനിർണ്ണയരീതി ഏർപ്പെടുത്തുകയും ചെയ്തു. അക്ഷരശ്ലോകക്കാരുടെ ഇടയിലുള്ള സകലമാന മധുരസ്വരക്കാരും പാട്ടുകാരും അതുവഴി അക്ഷരശ്ലോകപ്രതിഭകൾ ആയി മാറി. തുരുതുരെ അച്ചുമൂളുന്നവർ പോലും ഇങ്ങനെ പ്രതിഭകളും ഗോൾഡ് മെഡലിസ്റ്റുകളും ഒക്കെ ആയിട്ടുണ്ട്. അവരിൽ പലർക്കും അക്ഷരശ്ലോകസംഘടനകളുടെ ഭാരവാഹിത്വവും എളുപ്പത്തിൽ തരപ്പെട്ടു കിട്ടി.
ഇങ്ങനെ ഭാരവാഹിത്വം കിട്ടിയവർ ആദ്യം ചെയ്തത് അതുവരെ വിദഗ്ദ്ധന്മാരായി ശോഭിച്ചിരുന്ന സാധാരണക്കാരെ മുഴുവനും പുകച്ചു പുറത്തു ചാടിക്കുകയും സംഘടന മുഴുവൻ മധുരസ്വരക്കാരെയും പാട്ടുകാരെയും അവർക്കു ശിങ്കിടി പാടുന്നവരെയും കൊണ്ടു നിറയ്ക്കുകയും ചെയ്യുക എന്നതായിരുന്നു. അതോടുകൂടി സ്വരമാധുര്യവും പാട്ടും ഇല്ലാത്തവർക്കു സംഘടനയിൽ യാതൊരു വോയിസും ഇല്ലാതാവുകയും സംഘടന മുൻപറഞ്ഞ ഭാഗ്യവാന്മാരുടെ കൈപ്പിടിയിൽ ഒതുങ്ങുകയും ചെയ്യും .
ഒരിടത്തു മാതൃകാപരമായി പ്രവർത്തിച്ചിരുന്ന ഒരു അക്ഷരശ്ലോകസംഘടന ഉണ്ടായിരുന്നു. നീതിപൂർവ്വകവും നിഷ്പക്ഷവും ആയ പ്രവർത്തനത്തിനു പേരു കേട്ട ആ സംഘടനയുടെ ആഭിമുഖ്യത്തിൽ നടത്തിയിരുന്ന മത്സരങ്ങളിൽ ദശകങ്ങളോളം ഒന്നാം സ്ഥാനം നേടി വന്നിരുന്നതു സ്വരമാധുര്യവും പാട്ടും ഒന്നും ഇല്ലാത്ത വെറും സാധാരണക്കാരനായ ഒരു ശ്ലോകപ്രേമി ആയിരുന്നു. ആ പ്രദേശത്തെ ഏറ്റവും വലിയ അക്ഷരശ്ലോകവിദഗ്ദ്ധൻ എന്നു പ്രകീർത്തിക്കപ്പെട്ടിരുന്ന അയാൾക്ക് ഏതക്ഷരം കിട്ടിയാലും നൂറിലധികം ശ്ലോകങ്ങൾ തെറ്റാതെയും തപ്പിത്തടയാതെയും ചൊല്ലാൻ കഴിയുമായിരുന്നു. സ്വരമാധുര്യവും പാട്ടും പാണ്ഡിത്യവും ഇല്ല എന്നതു മാത്രമായിരുന്നു ചിലർ കണ്ടെത്തിയ പോരായ്മ. അയാൾക്ക് ആ സംഘടനയോടു വളരെയേറെ ആത്മാർത്ഥതയും നന്ദിയും മമതയും ഒക്കെ ഉണ്ടായിരുന്നു. “ഞങ്ങളുടെ സംഘടന” “ഞങ്ങളുടെ സംഘടന” എന്ന് അദ്ദേഹം കൂടെക്കൂടെ അഭിമാനത്തോടെ പറയുമായിരുന്നു. അങ്ങനെയിരിക്കെ ആ സംഘടനയുടെ ഭരണാധികാരം മുഴുവനും ഒരു മധുരസ്വരക്കാരനിൽ വന്നു ചേർന്നു. അതോടെ നമ്മുടെ വിദഗ്ദ്ധൻ്റെ കഷ്ടകാലവും തുടങ്ങി. മധുരസ്വരക്കാരൻ വിദഗ്ദ്ധനെ നിഗൂഢമാർഗ്ഗങ്ങളിലൂടെ നിഷ്കരുണം പുകച്ചു പുറത്തു ചാടിച്ചു.
പുകച്ചു പുറത്തു ചാടിക്കുന്നത് എങ്ങനെ എന്നല്ലേ? അതൊരു കലയാണ്. നേരിട്ട് ഒന്നും ചെയ്യുകയില്ല. വളഞ്ഞ വഴിയിൽക്കൂടി രഹസ്യമായി ചില കരുനീക്കങ്ങൾ നടത്തും. അതോടെ ഉദ്ദിഷ്ട വ്യക്തിക്കു നിൽക്കക്കള്ളി ഇല്ലാതാവുകയും അയാൾ എല്ലാം ഇട്ടെറിഞ്ഞു സ്വയം പുറത്തേക്കു പോവുകയും ചെയ്യും. ആരെങ്കിലും അയാളെ ദ്രോഹിച്ചതായി ആർക്കും തോന്നുകയില്ല.
വലിയ ഒരു സ്ഥാപനത്തിൻ്റെ മാനേജിങ് ഡയറക്ടർ പറഞ്ഞ ഒരു വാചകം ഈ സന്ദർഭത്തിൽ സ്മരണീയമാണ്. “ഞങ്ങൾ ഒരാളെ ഒഴിവാക്കാൻ തീരുമാനിച്ചാൽ അയാളെ പിരിച്ചു വിടുകയല്ല ചെയ്യുന്നത്. അയാൾക്ക് ഇവിടെ സമാധാനമായി ജോലി ചെയ്യാൻ പറ്റാത്ത സാഹചര്യം ഉണ്ടാക്കും. അപ്പോൾ അയാൾ സ്വയം രാജി വച്ചു പോകും.” ഇതാണു പുകച്ചു പുറത്തു ചാടിക്കൽ. ഇതൊക്കെ ചെയ്യാൻ വേണ്ടിയാണത്രേ എം. ബി. എ. ബിരുദം കൊടുക്കുന്നത്.
“ഞങ്ങളുടെ സംഘടന”, “ഞങ്ങളുടെ സംഘടന” എന്നു പറഞ്ഞു കൊണ്ടു നടന്നിരുന്ന നമ്മുടെ വിദഗ്ദ്ധൻ ഇപ്പോൾ ആ സംഘടന നടത്തുന്ന ഒരു മത്സരത്തിലും പങ്കെടുക്കാറില്ല. സംഘടനയുടെ പരിപാടികൾ നടക്കുന്ന സ്ഥലത്തേക്ക് അദ്ദേഹം തിരിഞ്ഞു നോക്കാറു പോലും ഇല്ല. അദ്ദേഹം അക്ഷരശ്ലോകപ്രസ്ഥാനത്തോടു തന്നെ വിട പറഞ്ഞ മട്ടാണ്. അദ്ദേഹത്തിൻ്റെ ഏഴയലത്തു വരാൻ പോലും യോഗ്യതയില്ലാത്ത പലരും അക്ഷരശ്ലോകവൈദഗ്ദ്ധ്യത്തിൻ്റെ പേരിൽ പെൻഷൻ നേടിയപ്പോൾ അദ്ദേഹം പൂർണ്ണമായി അവഗണിക്കപ്പെട്ടു. “ഞങ്ങളുടെ സംഘടന” അദ്ദേഹത്തിനു വേണ്ടി ഒരു ചെറുവിരൽ പോലും അനക്കിയില്ല.
മുൻപറഞ്ഞ മധുരസ്വരക്കാരനു കോളേജു പ്രൊഫസ്സർമാർ, പത്രാധിപന്മാർ, കവികൾ മുതലായി സ്ഥലത്തെ പ്രധാന ദിവ്യന്മാരുടെയെല്ലാം പിന്തുണയുണ്ട്. അതിനാൽ പുകച്ചു പുറത്തു ചാടിക്കപ്പെടുന്ന ആർക്കും ഒരു ചുക്കും ചെയ്യാൻ കഴിയുകയില്ല. അവർക്കു സ്വന്തം വിധിയെ പഴിച്ചു കൊണ്ട് ഒരു മൂലയിൽ ഒതുങ്ങിക്കൂടാൻ മാത്രമേ കഴിയൂ.
കേരളത്തിലെ മിക്കവാറും എല്ലാ അക്ഷരശ്ലോകസംഘടനകളുടെയും അവസ്ഥ ഇതു തന്നെയാണ്. ഒരിക്കലല്ലെങ്കിൽ മറ്റൊരിക്കൽ സംഘടനയുടെ അധികാരങ്ങൾ മുഴുവൻ ഒരു മധുരസ്വരക്കാരനിൽ കേന്ദ്രീകരിക്കും. അയാൾ യഥാർത്ഥ വിദഗ്ദ്ധന്മാരെ മുഴുവൻ അരിഞ്ഞു തള്ളിയിട്ടു സംഘടന പിടിച്ചടക്കി തൻ്റെ കൂട്ടക്കാരെയും ശിങ്കിടികളെയും കൊണ്ടു നിറയ്ക്കും. അതോടെ സാധാരണക്കാർക്ക് ഇഹഗതിയും പരഗതിയും ഇല്ലാതാകും. സാഹിത്യമൂല്യം, അവതരണഭംഗി, ആസ്വാദ്യത, കലാമൂല്യം, ശൈലീവല്ലഭത്വം, ലാവണ്യഅംശം, എന്നൊക്കെ ഘോരഘോരം പ്രസംഗിച്ചു കൊണ്ടു നടക്കുന്ന ഈ വിരുതന്മാർക്കു സമൂഹത്തിലെ സകലമാന ഉന്നതന്മാരുടെയും നിരുപാധികമായ പിന്തുണയുണ്ട്. അതിനാൽ അവരെ എതിർക്കാൻ ആർക്കും കഴിയുകയില്ല. ഈ സാഹചര്യം ശരിക്കു മുതലെടുത്ത് അവർ സാധാരണക്കാരായ അക്ഷരശ്ലോകപ്രേമികളെ പരമാവധി ദ്രോഹിച്ചുകൊണ്ടു മുടിചൂടാമന്നന്മാരായി നിർബ്ബാധം വിലസുന്നു.
ഒരു കൂട്ടരുടെ ഭാഗ്യം ഉദിക്കുമ്പോൾ മറ്റൊരു കൂട്ടരുടെ ഭാഗ്യം അസ്തമിക്കും. ഒന്നു ചീഞ്ഞാലല്ലേ മറ്റൊന്നിനു വളമാവുകയുള്ളൂ?