1970 നോട് അടുപ്പിച്ചാണ് അതു സംഭവിച്ചത്. അക്ഷരശ്ലോകരംഗത്തു പൊങ്ങച്ചക്കാരായ ഉന്നതന്മാര് കൊടി കുത്തി വാഴുന്ന കാലം. അവരുടെ സൃഷ്ടിയായ “മൂല്യവര്‍ദ്ധിത” അക്ഷരശ്ലോകം (മാര്‍ക്കിടല്‍ ഉള്ളത്) പ്രചരിപ്പിക്കാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടക്കുന്നു. ധനാഢ്യന്മാരായ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും മേലുള്ള സ്വാധീനശക്തി കൊണ്ടു കൈവശം വന്ന സ്വര്‍ണ്ണമെഡലുകള്‍ ശിങ്കിടികള്‍ക്കും കണ്ണിലുണ്ണികള്‍ക്കും വാരിക്കോരി കൊടുക്കല്‍ ആയിരുന്നു പ്രധാനമായ “കലാസേവനം”. സര്‍ക്കാരില്‍ വലിയ സ്വാധീനമുള്ള ഒരു ഉന്നതനും ഇവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ സ്വാധീനശക്തി ഉപയോഗിച്ചു മറ്റൊരു നേട്ടവും ഉണ്ടാക്കാന്‍ അവര്‍ക്കു കഴിഞ്ഞു. അതാണു സ്കൂള്‍ കലോത്സവത്തില്‍ ഒരിനമായി അക്ഷരശ്ലോകം ഉള്‍പ്പെടുത്തല്‍. വിദ്യാഭ്യാസവകുപ്പില്‍ ബുദ്ധിശക്തിയും ചിന്താശക്തിയും ഉള്ള ചിലര്‍ ഉണ്ടായിരുന്നു. അവര്‍ എതിര്‍ത്തു. അക്ഷരശ്ലോകം കലകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താന്‍ പറ്റിയതല്ല എന്ന് അവര്‍ വെട്ടിത്തുറന്നു പറഞ്ഞു. പക്ഷേ നമ്മുടെ ഉന്നതന് തന്റെ അധികാരശക്തി കൊണ്ട് അവരുടെ വാദങ്ങളെ പപ്പടം പോലെ പൊടിച്ചു കളഞ്ഞു. അങ്ങനെ അക്ഷരശ്ലോകം സ്കൂള്‍ കലോത്സവത്തിലെ ഒരിനമായി അംഗീകരിക്കപ്പെട്ടു. പൊങ്ങച്ചക്കാര്‍ ആനന്ദതുന്ദിലരായി തുള്ളിച്ചാടാന്‍ തുടങ്ങി.
അക്ഷരശ്ലോകക്കാരില്‍ ബഹുഭൂരിപക്ഷവും ഇതിനെ ഒരു വമ്പിച്ച നേട്ടമായി കരുതി ആഘോഷിച്ചു തിമിര്ത്തുകൊണ്ടിരുന്നപ്പോള് ഒരു മൂലയില്‍ ഇരുന്നുകൊണ്ട് ഒരു അക്ഷരശ്ലോകക്കാരന് ഒരു വ്യത്യസ്ത അഭിപ്രായം പറഞ്ഞു. “സ്കൂള്‍ കലോത്സവത്തില്‍ അക്ഷരശ്ലോകം ഉള്‍പ്പെടുത്തിയത് ഒരു മണ്ടത്തരമാണ്” എന്നായിരുന്നു അത്. ഇങ്ങനെ പറഞ്ഞതു സാക്ഷാല്‍ ആദിരിയേടത്തു നീലകണ്ഠന് ഭട്ടതിരിപ്പാട് ആയിരുന്നു. അദ്ദേഹം അങ്ങനെ പറഞ്ഞത് എന്തുകൊണ്ടാണെന്ന് ആര്‍ക്കും മനസ്സിലായില്ല. അദ്ദേഹം കൂടുതല്‍ വിശദീകരിച്ചുമില്ല. വിശദീകരണം കേള്‍ക്കാന്‍ ആര്‍ക്കും താല്പര്യവും ഉണ്ടായിരുന്നില്ല.
കാലക്രമത്തില്‍ അദ്ദേഹം പറഞ്ഞതിന്റെ പൊരുള്‍ താനേ തെളിഞ്ഞു വന്നു. അക്ഷരശ്ലോകമത്സരങ്ങളില്‍ പെണ്‍കുട്ടികള്‍ മാത്രം ജയിക്കുന്ന സാഹചര്യം ഉണ്ടായി. ഏറ്റവും മനോഹരമായി പാടുന്ന പെണ്‍കുട്ടി ഏറ്റവും വലിയ അക്ഷരശ്ലോകവിദഗ്ദ്ധ എന്ന അവസ്ഥ (ദുരവസ്ഥ) ഉണ്ടായി. അനുഷ്ടുപ്പ് ഒഴികെയുള്ള സംസ്കൃതവൃത്തങ്ങളിലുള്ള ശ്ലോകങ്ങള്‍ മാത്രം പാടാവുന്ന ഒരുതരം ലളിതഗാനമത്സരമാണ് അക്ഷരശ്ലോകം എന്ന ധാരണ രക്ഷിതാക്കളുടെ ഇടയില്‍ പരക്കുകയും ചെയ്തു. ചുരുക്കിപ്പറഞ്ഞാല്‍ അക്ഷരശ്ലോകം ശ്ലോകപ്പാട്ടായി അധ:പതിച്ചു.
ആദിരിയേടത്തിനെപ്പോലെ ശരിയായ വഴിക്കു ചിന്തിക്കാന്‍ കഴിവുള്ളവര്‍ വേണ്ടത്ര ഉണ്ടായിരുന്നെങ്കില്‍ ഈ ദുരവസ്ഥ ഒഴിവാക്കാമായിരുന്നു. പക്ഷേ പറഞ്ഞിട്ട് എന്തു കാര്യം? പോയ ബുദ്ധി ആന പിടിച്ചാലും കിട്ടുകയില്ലല്ലോ.