അക്ഷരശ്ലോകമത്സരങ്ങള്‍ മാര്‍ക്കിട്ടു നടത്തുന്ന മഹാനുഭാവന്മാര് എല്ലാവരും തന്നെ സല്‍ഗുണങ്ങളുടെ വിളനിലങ്ങള്‍ ആണ്. നിസ്വാര്ത്ഥസേവകന്, പരിപൂര്ണ്ണപുണ്യന്, എല്ലാം തികഞ്ഞവന്, സര്‍വ്വോത്തമന്‍, മഹാപണ്ഡിതന്, കലാകോവിദന്‍, മൂല്യബോധമുള്ളവന്‍, കവിശ്രേഷ്ഠന്, നിഷ്പക്ഷന്‍, നീതിനിഷ്ഠന്, പുരോഗമനവാദി, പരിഷ്കൃതാശയന്‍ ഇങ്ങനെ എന്തെല്ലാം നല്ല വിശേഷണങ്ങള്‍ ഉണ്ടാകാമോ അതെല്ലാം അവര്‍ അര്‍ഹിക്കുന്നു. അവര്‍ ഒരിക്കലും മനഃപൂര്‍വ്വമായി പക്ഷപാതം കാണിക്കുകയില്ല. എന്നിട്ടും അവരുടെ മത്സരങ്ങളില്‍ കഠിനാദ്ധ്വാനികളും അതീവതല്പ്പരരും ആയ അക്ഷരശ്ലോകപ്രേമികള്‍ക്കു നീതി നിഷേധിക്കപ്പെടുന്നു. എന്തുകൊണ്ട്? അതാണു നിഷ്പക്ഷമതികള്‍ കണ്ടും കേട്ടും ചിന്തിച്ചും മനസ്സിലാക്കേണ്ടത്.
മാര്‍ക്കിടുന്നതു സാഹിത്യമൂല്യത്തിനും നിറുത്തേണ്ടിടത്തു നിറുത്തിയും മുറിക്കേണ്ടിടത്തു മുറിച്ചും ഉള്ള ചൊല്ലലിനും ആണ് എന്നാണു മുന്‍പറഞ്ഞ പുണ്യാത്മാക്കള്‍ അവകാശപ്പെടുന്നത്. ഈ അവകാശവാദം അമ്പേ തെറ്റാണ്. പക്ഷേ അത് അവര്‍ അറിയുന്നില്ല. പറഞ്ഞാല്‍ അവര്‍ ശ്രദ്ധിക്കുകയും ഇല്ല. അവര്‍ മാത്രമല്ല അവരുടെ ശിങ്കിടികളും സ്തുതിപാഠകരും കണ്ണിലുണ്ണികളും ആരും ശ്രദ്ധിക്കുകയില്ല. പറയുന്നവരെ സ്വാര്ത്ഥന്മാര് എന്നു മുദ്ര കുത്തി ആക്ഷേപിക്കാന്‍ ആയിരിക്കും ഈ മഹാമഹിമശാലികള് ശ്രമിക്കുക.
സാഹിത്യമൂല്യത്തിനും മറ്റും അല്ലെങ്കില്‍ പിന്നെ എന്തിനാണു മാര്‍ക്കു കിട്ടുന്നത്? അതാണ് അറിയേണ്ടത്. മാര്‍ക്കു കിട്ടുന്നതു ശബ്ദമേന്മയ്ക്കും ശൈലിക്കും ആണ്. ഷഡ്ഗുണങ്ങളുള്ള ശബ്ദം, കിളിശബ്ദം, കുയില്ശബ്ദം, ഗംഭീരശബ്ദം, മുഴങ്ങുന്ന ശബ്ദം ഇങ്ങനെ പല തരത്തിലുള്ള മേന്മയേറിയ ശബ്ദങ്ങള്‍ (സുസ്വരങ്ങള്‍) ഉണ്ട്. അതെല്ലാം ജന്മസിദ്ധമാണ്. പരിശ്രമം കൊണ്ടു നേടിയെടുക്കാന്‍ സാദ്ധ്യമേയല്ല. ശ്ലോകം ചൊല്ലുന്ന ശൈലിയും പല തരത്തിലുണ്ട്. ഉദാത്തവും അനുദാത്തവും ഒക്കെ കൃത്യമായി ഒപ്പിച്ചുകൊണ്ടുള്ള ശൈലി, നരസിംഹാവതാരം ചൊല്ലിയാല്‍ നരസിംഹം മുമ്പില്‍ വന്നു നില്ക്കുന്ന പ്രതീതി ഉളവാക്കുന്ന ശൈലി, സംഗീതഗന്ധിയായ ശൈലി, രാഗതാളമേളനത്താല് മനം കുളിര്‍പ്പിക്കുന്ന ശൈലി , ലയിച്ചു ചൊല്ലുന്ന ശൈലി ഇങ്ങനെ എണ്ണമറ്റ വിശിഷ്ടശൈലികള് ഉണ്ട്. ഇവയും ജന്മനാ നിശ്ചയിക്കപ്പെടുന്നവയാണ്. പരിശ്രമം കൊണ്ടു നേടിയെടുക്കാന്‍ തികച്ചും അസാദ്ധ്യം.
സാഹിത്യമൂല്യവും മറ്റും ഇവയില്‍ മുങ്ങിപ്പോകും. മാര്‍ക്കിന്റെ സിംഹഭാഗവും നേടിത്തരുന്നതു ശബ്ദവും ശൈലിയും ആണ്. മേല്‍പ്പറഞ്ഞ സര്വ്വോത്തമന്മാരായ പുണ്യാത്മാക്കള്‍ ഇതൊന്നും അറിയുന്നില്ല. മൂല്യബോധം കലാബോധം എന്നൊക്കെ ഘോഷിച്ചു കൊണ്ടു നടക്കുന്നതല്ലാതെ സത്യം മനസ്സിലാക്കാന്‍ അവര്‍ ശ്രമിക്കുന്നും ഇല്ല. അതിനാല്‍ അവര്‍ അറിയാതെ തന്നെ അവരുടെ മത്സരവേദികള്‍ അനീതിയുടെ കൂത്തരങ്ങായി മാറുന്നു.